Thursday, October 23, 2008

ബാഗ്ദാദിലെ ബ്ലോഗര്‍ പെണ്‍കുട്ടി എവിടെ?

ഇറാഖിലെ ബ്ളോഗര്‍ പെണ്‍കുട്ടി ബൂലോകത്തുനിന്ന് അപ്രത്യക്ഷയായിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. 2007 ഒക് ടോബര്‍ 22 നാണ് അതിരുകളില്ലാത്ത ബ്ളോഗര്‍മാര്‍ എന്ന അവസാന പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അമേരിക്കന്‍ അധിനിവേശത്തില്‍ തകര്‍ന്നടിയുന്ന ബാഗ്ദാദിന്റെ ദുരന്തം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വരച്ചുവയ്ക്കുകയായിരുന്നു ഈ പെണ്‍കുട്ടി. ഒടുവില്‍ ഇറാഖില്‍നിന്ന് പാലായനം ചെയ്ത അനേക ലക്ഷങ്ങള്‍ക്കൊപ്പം അവളും ഇറാഖില്‍നിന്ന് സിറിയയിലേക്ക് പാലായനം ചെയ്തു. വിസ പുതുക്കാനായി ഇറാഖി അതിര്‍ത്തിയേക്ക് മടങ്ങിയ കഥയാണ് അവസാന പോസ്റ്റിന് അവള്‍ വിഷയമാക്കിയത്. അതിനുശേഷം എന്തു സംഭവിച്ചു .....?

പുതിയ പോസ്റ്റുകള്‍ക്കായി ആകാംഷയോടെ അവളുടെ ബ്ളോഗ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. പിന്നീട് അതിന്റെ തവണകള്‍ ചുരുങ്ങിച്ചുരുങ്ങി വന്നു. ബാഗ്ദാദില്‍നിന്ന് ഈജിപ്തില്‍ അഭയം തേടിയ നാലുമക്കളുടെ അമ്മയായ ലുബ്ന എന്ന സ്ത്രീയുടെ വാര്‍ത്ത ഇന്ന് കൗണ്ടര്‍കറന്റ്സിനായി കൈകാര്യം ചെയ്യുമ്പോളാണ് റിവര്‍ ബെന്‍ഡ് എന്ന പേരില്‍ എഴുതുന്ന ബാഗ്ദാദിലെ ആ അജ്ഞാതയായ പെണ്‍കുട്ടിയെക്കുറിച്ച് വീണ്ടും ഞെട്ടലോടെ ഒാര്‍ത്തത്. ഇല്ല. അവള്‍ ഇന്നും ഒന്നും എഴുതിയിട്ടില്ല. മാത്രമല്ല, അവള്‍ ബൂലോകത്തില്‍നിന്ന് അപ്രതയക്ഷയായിട്ട് ഒരുവര്‍ഷമാവുകയും ചെയ്തിരിക്കുന്നു. എന്താണ് അവള്‍ക്ക് സംഭവിച്ചത്?

ലോകം ഇറാഖിനെ മറന്നതില്‍ അവള്‍ ലോകത്തോട് പിണങ്ങിയോ? പ്രവാസ ജീവിതത്തിന്റെ ദുരിതത്തില്‍ അവള്‍ക്ക് ജീവിതത്തിലെ പ്രത്യാശ നഷ്ടമായോ? അതോ, അരുതാത്തതെന്തെങ്കിലും സംഭവിച്ചോ?

ഇനി അവളെക്കുറിച്ച് അറിയാത്തവര്‍ക്കായി, 2003 ലാണ് ബാഗ്ദാദ് ബേണിങ് എന്ന ബ്ലോഗ്, റിവര്‍ ബെന്‍ഡ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പെണ്‍കുട്ടി എഴുതിത്തുടങ്ങുന്നത്. ഏകദേശം 25 വയസുള്ള അഭ്യസ്ഥവിദ്യയായ പെണ്‍കുട്ടിയാണ് അവള്‍ എന്നാണ് എഴുത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്നത്. അവളുടെ പോസ്റ്റുകള്‍ അധിനിവേശാനന്തര ബാഗ്ദാദിന്റെ രേഖാചിത്രമായി. അവളുടെ പോസ്റ്റുകള്‍ നിരവധി പത്രങ്ങളിലും വെബ് സൈറ്റുകളിലും പുനപ്രസദ്ധീകരിക്കപ്പെട്ടു. അവളുടെ ബ്ളോഗ് രചനകള്‍ ഒരു പുസ്തമാവുകയും അത് നോണ്‍ഫിക്ഷനുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ അവാര്‍ഡായ സാമുവല്‍ ജോണ്‍സണ്‍ പ്രൈസിന് നോമിനേറ്റ ്ചെയ്യപ്പെടുകയും ചെയ്തു. റിവര്‍ ബെന്‍ഡിന്റെ അവസാന പോസ്റ്റ് രാജീവ് ചേലനാട്ട് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2 പിന്മൊഴികള്‍:

Countercurrents said...

ഇറാഖിലെ ബ്ളോഗര്‍ പെണ്‍കുട്ടി ബൂലോകത്തുനിന്ന് അപ്രത്യക്ഷയായിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. 2007 ഒക് ടോബര്‍ 22 നാണ് അതിരുകളില്ലാത്ത ബ്ളോഗര്‍മാര്‍ എന്ന അവസാന പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അമേരിക്കന്‍ അധിനിവേശത്തില്‍ തകര്‍ന്നടിയുന്ന ബാഗ്ദാദിന്റെ ദുരന്തം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വരച്ചുവയ്ക്കുകയായിരുന്നു ഈ പെണ്‍കുട്ടി. ഒടുവില്‍ ഇറാഖില്‍നിന്ന് പാലായനം ചെയ്ത അനേക ലക്ഷങ്ങള്‍ക്കൊപ്പം അവളും ഇറാഖില്‍നിന്ന് സിറിയയിലേക്ക് പാലായനം ചെയ്തു. വിസ പുതുക്കാനായി ഇറാഖി അതിര്‍ത്തിയേക്ക് മടങ്ങിയ കഥയാണ് അവസാന പോസ്റ്റിന് അവള്‍ വിഷയമാക്കിയത്. അതിനുശേഷം എന്തു സംഭവിച്ചു .....?

Rajeeve Chelanat said...

ബിനു

ഞാനും മിക്കവാറും എല്ലാ ദിവസവും അവളെക്കുറിച്ചോര്‍ക്കാറുണ്ട്. ദാഹിര്‍ ജമീലിന്റെയും മറ്റും പോസ്റ്റുകള്‍ കാണുമ്പോള്‍ എന്തെങ്കിലും വിവരം കിട്ടുമോ എന്ന് ആകാംക്ഷയോടെ തിരയുകയും പതിവാണ്. ദാഹിര്‍ ജമീലിനും അവളെക്കുറിച്ച് ഒരു വിവരവുമില്ല്ല എന്ന് മെയിലുകള്‍ സൂചിപ്പിക്കുന്നു. അവള്‍ എവിടെയെങ്കിലും ജീവനോടെ, ആത്മാഭിമാനം നഷ്ടപ്പെടാതെ കഴിയുന്നുണ്ടാകുമെന്ന് വിശ്വസിക്കാം.

എന്തായാലും അവള്‍ സന്തോഷിക്കുന്നൊന്നുമുണ്ടാവില്ല. അവളുടെ നാടും നാട്ടുകാരും ഇപ്പോഴും അമേരിക്കയെന്ന റൌഡികളുടെ കാല്‍ക്കീഴില്‍ തന്നെയാണല്ലോ. വിലപേശലുകളും കൂട്ടിക്കൊടുപ്പുകളും പൂര്‍വ്വാധികം ഭംഗിയായി നടക്കുന്നുമുണ്ട്.

ഒരു സമൂഹത്തെ മുഴുവനായും നമ്മള്‍ ബലികൊടുത്തിരിക്കുന്നു. കുട്ടികളെയും പുരുഷന്മാരെയും കൊന്നൊടുക്കുകയും സ്ത്രീകളെ വിധവകളും അഭിസാരികകളും അനാഥകളുമാക്കിയിരിക്കുന്നു.

ഇറാഖി ജനതക്ക് അവരുടെ നാട് തിരിച്ചുകിട്ടട്ടെ എന്നു മാത്രം ആ പെണ്‍കുട്ടിയുടെ കൂടെ നമുക്കും ആശിക്കാം. എന്നെങ്കിലുമൊരിക്കല്‍ അവള്‍ തിരിച്ചുവരുമെന്നും.

അഭിവാദ്യങ്ങളോടെ