Friday, March 23, 2007

നന്ദിഗ്രാമില്‍ നടന്നത്

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് നന്ദിഗ്രാമില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കൊല്‍ക്കൊത്ത ഹൈക്കോടതി നിയോഗിച്ച വസ്തുതാ പഠന സമിതിയുടെയും സി.പി.ഐ.എം.എലിന്‍റെ വസ്തുതാ പഠന സമിതിയുടേയും റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും കൗണ്ടര്‍ കറന്‍റ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് സി.ബി.ഐ അന്വേഷണവും നീങ്ങുന്നത്. ഈ റിപ്പോര്‍ട്ടുകളെല്ലാം സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍നടന്ന വന്‍ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രണ്ടു സമിതികളുടേയും റിപ്പോര്‍ട്ടുകള്‍ വെടിവയ്പ് നടന്നത് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു എന്ന് പറയുന്നു. മാര്‍ച്ച് 14 ന് രാവിലെ നന്ദിഗ്രാമിനും ഖേജുരിക്കും ഇടയിലുള്ള ഭാങ്‌ബെര പാലത്തിനു സമീപമുള്ള മൈതാനത്ത് ഗ്രാമീണര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്പോഴാണ് അയ്യായിരത്തോളം വരുന്ന പൊലീസ് സേന ആക്രമണം നടത്തിയതെന്ന് രണ്ടു റിപ്പോര്‍ട്ടുകളും പറയുന്നു. ഹിന്ദു മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ രണ്ടു വിഭാഗങ്ങളായി പ്രാര്‍ഥിക്കുകയായിരുന്നു. ഗ്രാമീണരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. പൊലീസ് സേന ആദ്യം ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കുകയും തുടര്‍ന്ന് റബര്‍ ബുള്ളറ്റുകളും യഥാര്‍ഥ ബുള്ളറ്റുകളും ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. പൊലീസ് യൂണിഫോം ധരിച്ചവരില്‍ പലരും ചപ്പലുകളാണ് ധരിച്ചിരുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു. പൊലീസ് സേനയില്‍ സി.പി.എം ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഇതു ശരിവച്ചുകൊണ്ടാണ് സമീപത്തുള്ള ഇഷ്ടികക്കളത്തില്‍നിന്ന് മാര്‍ച്ച് 17 ന് 10 സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റു ചെയ്തത്. ഇവരില്‍നിന്ന് പൊലീസ് യൂണിഫോമും, പൊലീസുകാര്‍ ധരിക്കുന്നതു പോലെയുള്ള ഹെല്‍മറ്റും തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നും നീണ്ടുപോയ ചോരപ്പാടുകള്‍ പിന്തുടര്‍ന്നാണ് സി.ബി.ഐ സംഘം ഇവിടെയെത്തിയത്. ശവശരീരങ്ങള്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഗ്രാമീണറുടെ ആരോപണം ശരിയാവാമെന്ന് ഇത് സൂചിപ്പിക്കുന്നു.

നിരവധി കുട്ടികളെയും കൊലപ്പെടുത്തിയെന്ന് ഗ്രാമീണര്‍ കല്‍ക്കട്ട ഹൈക്കോടതി നിയമിച്ച സംഘത്തോട് പറഞ്ഞു. ഇവരുടെ ശരീരം സമീപത്തുള്ള ചുനിബുരി നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്. എട്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ ഭാങ്‌ബെരയ്ക്കു സമീപത്തുള്ള ഒരിടത്ത് കുഴിച്ചിട്ടുവെന്നും ഗ്രാമീണര്‍ പറയുന്നു.

തുടര്‍ന്ന് ലക്കും ലഗാനുമില്ലാതെ വെടിയുതിര്‍ത്തുകൊണ്ട് മുന്നേറിയ സംഘം ഗ്രാമീണരുടെ കുടിലുകള്‍ തകര്‍ക്കുകയും സോണാച്ചുര വരെയുള്ള ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

നന്ദിഗ്രാം സന്ദര്‍ശിച്ച സംഘം ബുള്ളറ്റുകൊണ്ടുള്ള പരുക്കുള്‍പ്പടെ വിവിധ മുറിവുകളേറ്റ നൂറോളം പേരെ അവിടെ കണ്ടു. പൊലീസിന്‍റെയും സി.പി.എമ്മിന്‍റെയും ആക്രമണം ഭയന്നാണ് ഇവര്‍ ഇപ്പോഴും ചികില്‍സ തേടാത്തത്. പൊലീസും സി.പി.എം ഗുണ്ടകളും ചേര്‍ന്ന് നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും സ്ത്രീകള്‍ക്കെതിരെ ലൈംഗികമായ അതിക്രമങ്ങള്‍ നടത്തുകയും ചെയ്തതായി ഗ്രാമീണര്‍ സംഘത്തോടു പറഞ്ഞു. അറുപതോളം ഗ്രാമീണരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസിനെയും സി.പി.എം ഗുണ്ടകളെയും ഭയന്ന് ചിലരെല്ലാം ഇനിയും വീടെത്താത്തതാവാമെന്നും സംഘം പറയുന്നു.

രണ്ടു റിപ്പോര്‍ട്ടുകളിലും എടുത്തു പറയുന്ന കാര്യം പരുക്കേറ്റുവെന്നു പറയുന്ന പൊലീസുകാര്‍ക്ക് സാരമായ പരുക്കുകളൊന്നുമില്ലെന്നതാണ്. ഇതു നല്‍കുന്ന സൂചന ഗ്രാമീണര്‍ താരതമ്യേന നിരായുധരായിരുന്നു എന്നതാണ്. തമലൂക് താലൂക്ക് സബ്ഡിവിഷനല്‍ ആശുപത്രിയില്‍ 36 ഗ്രാമീണരെയും നാലു പൊലീസുകാരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗ്രാമീണര്‍ക്ക് ബുള്ളറ്റുകൊണ്ടുള്ള മുറിവും, തലയ്ക്കും മറ്റു ശരീരഭാഗങ്ങളിലും മുറിവേറ്റിറ്റുണ്ട്. എന്നാല്‍ പൊലീസുകാരുടെ മുറിവു സംബന്ധിച്ച് യാതൊന്നും ആശുപത്രി രേഖകളില്ല.

നന്ദിഗ്രാമിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ 69 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമുണ്ട്. ഈ ആശുപത്രിയില്‍ അവശ്യ മരുന്നുകളൊ മറ്റു സൗകര്യങ്ങളൊ ഇല്ല. ആകെയുള്ള ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ മാനഭംഗം ചെയ്യപ്പെട്ടതായി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.

കൊല്‍ക്കൊത്ത ഹൈക്കോടതി നിയോഗിച്ച സംഘത്തിന്‍റെ കണ്ടെത്തലുകള്‍ ഇവയാണ്.

1) നന്ദിഗ്രാമിലെ ഗ്രാമീണര്‍ക്കുനേരെ പൊലീസും സി.പി.എം ഗുണ്ടകളും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു

2) ഗ്രാമീണര്‍ക്കു നേരെയുള്ള അക്രമത്തിന് പൊലീസ് തുടക്കമിടുകയും സി.പി.എം ഗുണ്ടകള്‍ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു. ഗ്രാമീണരുടെ സമാധാനപരമായ സമരം പൊലീസിസിനെയും പ്രാദേശിക ഭരണ സംവിധാനവും ഉപയോഗിച്ച് സി.പി.എം തകര്‍ത്തു.

3) അതിക്രമത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും മാനഭംഗത്തിന് ഇരയായവരുടെയും കൃത്യമായ കണക്ക് ഇപ്പോള്‍ ലഭ്യമല്ല. ഗ്രാമീണര്‍ ഇപ്പോഴും ഗ്രാമത്തില്‍ തിരിച്ചെത്താത്തതാണ് കാരണം.

4) പരുക്കേറ്റവര്‍ക്കു വേണ്ട മിനിമം മെഡിക്കല്‍ സൗകര്യങ്ങള്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

5) ഈസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലയിലെ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്‍റെയും സൂപ്രണ്ട് ഒാഫ് പൊലീസിന്‍റെയും പെരുമാറ്റം, നന്ദിഗ്രാമിലെ അക്രമ സംഭവങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിയാമായിരുന്നുവെന്നും ഇവര്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നുവെന്നും സൂചിപ്പിക്കുന്നു.

6) നന്ദിഗ്രാമില്‍ സര്‍ക്കാരിന്‍റെ ഒരു സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല

7) നന്ദിഗ്രാമിലെ നരഹത്യയ്ക്ക് സി.പി.എം എം.പിയും ഹാല്‍ദിയ ഡവലമെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലക്ഷ്മണ്‍ സേത്ത് നേരിട്ട് ഉത്തരവാദികയാണെന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു. ലക്ഷ്മണ്‍ സേത്ത് നിയോഗിച്ച ഗുണ്ടകള്‍ ഈ നരഹത്യയില്‍ പൊലീസിനെ സഹായിക്കുകയും പൊലീസ് തുടങ്ങിവച്ച കൃത്യം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു.

8) നന്ദിഗ്രാമില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ അന്വേഷണ സംഘത്തില്‍ വേണ്ടത്ര ആളുകളില്ല. ഇത് അന്വേഷണത്തിന് തടസമാകും.



സി.പി.ഐ.എം.എല്‍ ടീമിന്‍റെ റിപ്പോര്‍ട്ട്

ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തെ ശരിവയ്ക്കുന്നതാണ് സി.പി.ഐ.എം.എല്‍ ടീമിന്‍റെയും റിപ്പോര്‍ട്ട്. എന്നാല്‍ അക്രമം പതിനാലാം തീയതി കൊണ്ട് അവസാനിച്ചില്ലെന്നും സംഘം സന്ദര്‍ശനം നടത്തിയ പതിനേഴാം തീയതി രാവിലെവരെ അക്രമങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികള്‍ ആക്രമിക്കപ്പെട്ടുവെന്ന ആദ്യ സംഘത്തിന്‍റെ റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. സ്കൂള്‍ യുണിഫോം ധരിച്ച കുട്ടികളെ അക്രമി സംഘം ആക്രമിച്ചുവെന്നും നിരവധി കുട്ടികളെ ഇപ്പോഴും കാണാനുണ്ടെന്നും ഗ്രാമീണര്‍ സംഘത്തോട് പറഞ്ഞു. ഇവര്‍ കൊല്ലപ്പെട്ടിരിക്കാനിടയുണ്ടെന്നാണ് ഗ്രാമീണരുടെ വിശ്വാസം.

സ്ത്രീകള്‍ക്കുനേരെ നടന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് രണ്ടാം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. അധികാരിപ്പാറയിലെ ഗോകുല്‍ നഗറില്‍ നിന്നുള്ള ഗൗരി പ്രധാനും കാളിചരണ്‍പൂറിലെ നാലു കുട്ടികളുടെ അമ്മയായ കാജല്‍ മാഹിയും തങ്ങള്‍ മാനഭംഗത്തിന് ഇരയായെന്ന് സംഘത്തോട് പറഞ്ഞു. ഇതില്‍ കാജല്‍ മാഹിയുടെ ഒരു മുലയ്ക്ക് വാളുകൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. ഹൈമന്ദി എന്ന സ്ത്രീയുടെ നിതംബം വാളുകൊണ്ട് വെട്ടിമാറ്റിയതായും സംഘം കണ്ടെത്തി. മറ്റ് ആറു പേര്‍ മാനഭംത്തിന് ഇരയായെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞെങ്കിലും സ്വാധീനമുള്ളവരുടെ ഇടപെടല്‍മൂലം ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും സംഘം കണ്ടെത്തി. ഇരുന്പ് ദണ്ഡ് കുത്തിക്കയറ്റി ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിന് മുറിവേറ്റതായും സംഘം കണ്ടെത്തി.

മരിച്ചവരുടെ ശവശരീരങ്ങളും നന്ദിഗ്രാമില്‍ നടന്ന ഭീകരമായ അതിക്രമങ്ങളെക്കുറിച്ചാണ് പറയുന്നത്. ശവശരീരങ്ങള്‍ കണ്ട ഒരു ടെലിവിഷന്‍ ക്യാമറമാന്‍ പറഞ്ഞത് താന്‍ ട്രെയിന്‍ അപകടത്തിലും തീപിടുത്തതിലും മരിച്ചവരുടെ നിരവധി മൃതദേഹങ്ങള്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലെ ഭീകരമായി മുറിവേറ്റും കുടല്‍മാലകള്‍ പുറത്തു ചാടിയവയുമായ മൃതദേഹങ്ങള്‍ താന്‍ ആദ്യമായാണ് കാണുന്നതെന്നുമാണ്.


ആദ്യ റിപ്പോര്‍ട്ട് കണ്ടെത്തിയതുപോലെ സി.പി.എം എം.പി ലക്ഷ്മണ്‍ സേത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ രണ്ടാം റിപ്പോര്‍ട്ടും കണ്ടെത്തി. സി.പി.എമ്മിന്‍റെ ജില്ലാ- പഞ്ചായത്ത് നേതൃത്വത്തിലുള്ള അശോക് ഗുരിയ, അശോക് ബേര, ദേബല്‍ ദാസ്, സുരേശ്വര്‍ ഖതുവ എന്നിവരും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി രണ്ടാം റിപ്പോര്‍ട്ട് പറയുന്നു. മാധ്യമ പ്രവര്‍ത്തകരെ നന്ദിഗ്രാമില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഇവര്‍ ശ്രമം നടത്തി.

രണ്ടു റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചനകളും സി.ബി.ഐ നടത്തിയ അറസ്റ്റും സൂചിപ്പിക്കുന്നത് നന്ദിഗ്രാമില്‍ നടന്നത് വ്യക്തമായ ഗൂഢാലോചനയോടെ പൊലീസും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ നരഹത്യയാണ് നന്ദിഗ്രാമിലേതെന്നാണ്.

നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടി കര്‍ഷകരെ ഉണര്‍ത്തിയ പാര്‍ട്ടി തന്നെ കൃഷിക്കാരുടെ തലകൊയ്യുന്ന കാഴ്ചയാണ് ഇന്നു നമ്മള്‍ കാണുന്നത്. പക്ഷെ, ഇവിടെ വിപ്ലവം തലതിരിയുകയാണ്. തൊഴിലാളികളുടെ പാര്‍ട്ടി മുതലാളിമാരുടെ ഗുണ്ടകളാകുന്ന തലതിരിവ്. മാര്‍ക്സ് ഇത് വിഭാവനം ചെയ്തിരുന്നോ?

8 പിന്മൊഴികള്‍:

COUNTERCURRENTS said...

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് നന്ദിഗ്രാമില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കൊല്‍ക്കൊത്ത ഹൈക്കോടതി നിയോഗിച്ച വസ്തുതാ പഠന സമിതിയുടെയും സി.പി.ഐ.എം.എലിന്‍റെ വസ്തുതാ പഠന സമിതിയുടേയും റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും കൗണ്ടര്‍ കറന്‍റ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് സി.ബി.ഐ അന്വേഷണവും നീങ്ങുന്നത്. ഈ റിപ്പോര്‍ട്ടുകളെല്ലാം സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍നടന്ന വന്‍ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൈയൊപ്പ്‌ said...

സി.ബി.ഐ അന്വേഷണം സത്യം പുറത്തു കൊണ്ടു വരുമെന്നു പ്രതീക്ഷിക്കാം.

Maveli Keralam said...

മനുഷ്യത്വം നഷ്ട്ടപ്പെട്ട ആഫ്രിയ്ക്കന്‍ റിബലുകളെപ്പോലെ സ്ത്രീകളോടു ക്രൂരത കാട്ടുന്ന ഇന്‍ഡ്യയിലെ സിവിലിയന്‍ കാടന്മ്മാര്‍ക്കു രാഷ്ട്രീയ സംരക്ഷണം കൊടുക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയക്കാര്‍ എന്നാണ് വിദേശ മുതലാളിത്വത്തിന്റെ കൂലിത്തല്ലുകാരാകാതിരുന്നിട്ടുള്ളത്?

ഇപ്പോള്‍ തൊഴിലാളീ രാഷ്ട്രീയവും അതു കണ്ടുപഠിച്ചിരിയ്ക്കുന്നു.

when are we Indians, going to denounce Indian political system altogether. By every means it is an institution of outside agents.

പി. ശിവപ്രസാദ് said...

ച്ഛായ്‌.. ലജ്ജാവഹം. വേദനിപ്പിക്കുന്ന സംഭവങ്ങള്‍; അപ്രതീക്ഷിതവും. മാര്‍ക്‌സിന്റെ കണ്ണുനീര്‍ എനിക്കു കാണാം.

വിചാരം said...

പീണറായ് വിജയന്‍റെ ന്യായീകരണം സി.പി.എമ്മില്‍ നിന്ന് നിക്ഷ്പക്ഷമതികളായ കമ്യൂണിസ്റ്റ് സ്നേഹികളെ ഇടതുപക്ഷത്തുനിന്ന് തന്നെ മാറ്റി ചിന്തിക്കും , കേരളം കണ്ട മനുഷ്യസ്നേഹി അല്ലാത്തൊരു കമ്യൂണിസ്റ്റുക്കാരനാണ് പീണറായ് വിജയന്‍ അധികാരത്തിന് വേണ്ട് എന്തുകുതന്ത്രവും പയറ്റാന്‍ മടിയില്ലാത്തൊരു നീചന്‍ അയാളെ പോലെയുള്ളൊരു മനുഷ്യന്‍ നന്ദിഗ്രാമില്‍ നടന്നത് സ്വയരക്ഷക്കാണന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാവൂ ഇതെല്ലാം കേരളത്തിലെ ജനത മനസ്സിലാക്കുന്നുണ്ട് എന്നുമനസ്സിലാക്കുന്നത് അയാള്‍ക്കും അയാളുടെ ശിങ്കിടികള്‍ക്കും നല്ലത്
റഷ്യയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അന്ത്യം ഗോര്‍ബച്ചേവിലൂടെ .. ബംഗാളില്‍ ബുദ്ധദേബിലൂടെ കേരളത്തില്‍ അതു പീണറായിലൂടെ ഇതിനെല്ലാം പുറമെ ഏറ്റവും കഴിവുകെട്ടൊരു ജനറല്‍ സെക്രട്ടറിയാണ് ഇന്നത്തെ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കേന്ദ്രഭരണത്തെ നിയന്ത്രിക്കാന്‍ കഴിവുണ്ടായിരിന്നിട്ടും തികച്ചും ശക്തരല്ലാതായിതീര്‍ന്നിരിക്കുന്നു ഇന്ന് സി.പി.എം.കാരണം മറ്റെല്ലാ ഇടതുപക്ഷ അംഗങ്ങളും
സി.പി.എം. ഇന്ത്യയില്‍ വേരുപിടിക്കണമെങ്കില്‍ ബംഗാളില്‍ നിന്ന് ബുദ്ധദേബിനേയും കേരളത്തില്‍ നിന്ന് പീണറായിനേയും പാര്‍ട്ടിയില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കണം എങ്കില്‍ സി.പി.എം ലേബലില്‍ ചെയ്ത തെറ്റില്‍ നിന്ന് ന്യായീകരിച്ചതില്‍ നിന്നും സി.പി.എമ്മിന്‍റെ തല നാണക്കേടില്‍ നിന്നും കുറച്ചെങ്കിലും പ്രായ്ശിചത്തമാവൂ

valluvanadam said...

ഇത്രയും വാര്‍ത്തകളൊന്നം കേരളത്തിലെ മാധ്യമങ്ങളില്‍ പോലും വരുന്നില്ല. പത്രങ്ങളുടെ സെല്‍ഫ് സെന്‍സര്‍ഷിപ്പുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നട്ടെല്ലുള്ള ഒരുത്തന്‍ പോലും ഈ പ്രബുദ്ധ കേരളത്തിലില്ലെന്നോര്‍ന്ന് ഞങ്ങള്‍ക്കു ലജ്ജ തോന്നുന്നു.

Rajeeve Chelanat said...

എതിരൊഴുക്കുകള്‍ എന്ന ഈ ബ്ലോഗ്‌ ഇപ്പോഴാണ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. കമെന്റുകള്‍ വഴിയെ അറിയിക്കാം. പ്രതീക്ഷക്കു വക നല്‍കുന്നുണ്ടെന്നൊരു തോന്നല്‍.

ആരാണ്‌ ഈ ബ്ലോഗ്ഗിന്റെ പിന്നിലെന്ന് അറിയാനും താത്‌പര്യം.

മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌, സ്നേഹപൂര്‍വ്വം,

രാജീവ്‌ ചേലനാട്ട്‌

ദില്‍ബാസുരന്‍ said...

ഇന്ത്യന്‍ ജനാധിപത്യം ചീഞ്ഞ് നാറുന്നു. സിപീഎമ്മിന്റെ ഗുണ്ടായിസ ഭരണരീതി എല്ലാ കാലത്തും ഉള്ളതാണ്. അവര്‍ ഭരണത്തില്‍ വന്നാല്‍ സംസ്ഥാന പോലീസിനെ കൂടാതെ പാര്‍ട്ടി ഗുണ്ടകള്‍ കൂടി നാട്ടില്‍ പോലീസിങ് നടത്തും. പാര്‍ട്ടി എന്‍ഡോര്‍സ് ചെയ്യാത്ത് കൃഷി നടത്തിലാല്‍ അത് നടത്തിയവനെ തല്ലും, കൃഷി നശിപ്പിയ്ക്കും. കൃഷി, കൃഷിക്കാര്‍ മുതലായ വാക്കുകള്‍ പാര്‍ട്ടിയ്ക്ക് തറവാട് വക സ്വത്തായി കിട്ടിയ മട്ടാണ് ചിലപ്പോള്‍. എങ്കിലും ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നു അവര്‍ എന്ന് പലപ്പോഴും തോന്നുകയും ചെയ്തിരുന്നു.

ആ വിശ്വാസമാണ് ബംഗാളില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. എന്തൊക്കെ കണ്ടെത്തിയാലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ജനങ്ങളുടെ നേര്‍ക്കുണ്ടായ ഭീകരമായ അനാസ്ഥ അക്ഷന്തവ്യമാണ്. ജനങ്ങളുടെ പക്ഷത്ത്, അദ്ധ്വാനിക്കുന്നവന്റെ കൂടെ എന്നൊക്കെ ഇനി പറഞ്ഞാല്‍ ജനം ചവിട്ടും.

പക്ഷെ എന്റെ അഛനും മുത്തഛനും ഇന്ന പാര്‍ട്ടിയായത് കൊണ്ട് ഭരണമെങ്ങനെയായാലും പരമ്പരാഗതമായി ഞങ്ങള്‍ ഈ പാര്‍ട്ടിക്കാരാണ്, പാര്‍ട്ടി അമ്മയെ തല്ലിയാലും വളാരെ നന്ന് മറ്റേ പാര്‍ട്ടിക്കാര്‍ എന്ത് ചെയ്താലും എതിര്‍ക്കണം എന്ന് ചിന്തിക്കുന്ന ജനം കൊടി പിടിയ്ക്കാന്‍ ഉള്ളിടത്തോളം കാലം ആര് ഭരിച്ചാലും ഇത് തന്നെ കഥ.